Sunday, February 4, 2018

ഉറക്കം ബാക്കിയുണ്ട്

നിലാവിൽ പകൽ  മറന്നുവച്ചുപോയ നക്ഷത്രങ്ങൾക്കപ്പുറത്ത്  എന്നത്തേയും പോലെ ദൈവവും മരണവും തെരുവുറങ്ങാനായി കാത്തു നിന്നു. തെരുവിൽ ഒറ്റക്കും തെറ്റക്കുമായി ഇനിയുമുറങ്ങാത്ത മനുഷ്യർ, ഉറങ്ങുന്നവർക്കിടയിലൂടെ ഇപ്പോഴും വാഹനങ്ങൾ ഓടിച്ചു കളിക്കുന്നുണ്ട്.  പടിവാതിൽ തുറന്നു ദൈവത്തെയും മരണത്തെയും കാത്തു ഞാൻ നില്ക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. ചുവരിൽ കോറിയിട്ട കവിതയിലെ അക്ഷരങ്ങൾ മൂങ്ങകളായി പറന്നു തുടങ്ങിയിട്ടും നേരമേറെയായി.
ദൂരെയെങ്ങോ ആരുടെയോ ടൈംപീസിൽ നേരം പന്ത്രണ്ടടിച്ചു, കൂടെ ദൈവവും മരണവും മുറിയിലേക്ക് കയറിവന്നു. എനിക്ക് ചിരിയൊതുക്കാനായില്ല. പ്രേതങ്ങൾഇറങ്ങെടാപ്പോഴാണ് ദൈവവും മരണവും ഇറങ്ങുന്നത്!!
എന്തേ ?  ഒരു ചെറു പുഞ്ചിരിയോടെ മരണം ചോദിച്ചു
"ഒന്നുമില്ല പ്രേതങ്ങളാണെന്നു തെറ്റിദ്ധരിച്ചു "ചിരിയൊതുക്കിക്കൊണ്ടു ഞാൻ മറുപടി പറഞ്ഞു
ഒരു ചെറു പൊട്ടിച്ചിരിയുടെ രണ്ടുപേരും എനിക്ക് മുന്നിലെ വിക്ടോറിയൻ റൌണ്ട് ടേബിളിനരികിലേക്കു കസേരകൾ വലിച്ചിട്ടിരുന്നു.
ദൈവത്തിന്റെ കൈയ്യിൽ എന്നത്തേയും പോലെ പൊതിയഴിക്കാത്ത  മദ്യക്കുപ്പിയുണ്ടായിരുന്നു.
ചരിത്രവും ചിന്തകളും വാറ്റിക്കുറുക്കിയ, തലമുറകളെ വെന്തുരുക്കിയ വെളുത്തവന്റെ വിശ്വാസം അതിലെന്നും പതഞ്ഞു പൊങ്ങും.
"ഇന്നെന്തേ ഒരു ക്ഷീണം"  ദൈവം ഗ്ലാസിൽ മദ്യം പകർന്നു കൊണ്ട് മരണത്തിനോട് ചോദിച്ചു. അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. ശരിയാണ് മരണം ഒരിക്കലുമില്ലാത്ത വിധം തളർന്നിട്ടുണ്ട്
" ഓ അതൊരു വലിയ കഥയാണ്  അക്ഷരങ്ങൾക്കപ്പുറത്തെ, അവയുടെ ദിശാബോധങ്ങൾക്കപ്പുറത്തെ പ്രകൃതിയിലെ ശാസ്ത്രം തിരിച്ചറിയാത്ത  നാലാം മാനമായ തിരിച്ചറിവെന്ന  ബോധത്തിന്റെ കൂടെയായിരുന്നു ഇന്ന് മുഴുവൻ. കാലമില്ലെങ്കിലില്ലാതാകുന്ന മരണമെന്ന എന്റെ കൈയ്യുമേന്തി  കാലവും അകലവും കുത്തഴിഞ്ഞ തെരുവിലൂടെ അവളലഞ്ഞു  നടക്കുകയായിരുന്നു. മതിഭ്രമത്തിനും മനസ്സിനുമിടയിൽ എനിക്കിന്നാദ്യമായി ദൈവമെന്ന എന്റെ കൂട്ടുകാരനില്ലാതായി. അവളെനിക്കിവനില്ലാതാക്കി, എന്നെ ഇല്ലാതാക്കി...ദൈവമില്ലങ്കിൽ മരണമില്ലല്ലോ. മരണമില്ലെങ്കിൽ ദൈവവും..."
മരണമതു പറഞ്ഞപ്പോൾ ദൈവത്തിന്റെ മദ്യപിച്ചു പാതിയടഞ്ഞ കണ്ണിൽ ഒരു നിശബ്ദതയുടെ തിളക്കമുണ്ടായിരുന്നു.-ഒരു മരിച്ചവന്റെ  കുന്പസാരം.
പുറത്തു പെട്ടന്ന് മഴ പെയ്തു തുടങ്ങി.
മെല്ലെ മെല്ലെ ആ മഴ പിന്നെ  പ്രളയമായി
പ്രളയമഴ തെരുവുകൾ തകർത്തു കുത്തിയൊഴുകി
മതങ്ങളും, തത്വശാസ്ത്രങ്ങളും നീതിബോധങ്ങളും അവയിൽ ചത്തു പൊങ്ങിയിരുന്നു
അവക്കിടയിലേക്കു ഒഴിഞ്ഞ മദ്യക്കുപ്പി വലിച്ചെറിഞ്ഞു ദൈവവും മരണവും പിന്നെ ഞാനും എന്നത്തേയും പോലെ പാതിയടഞ്ഞ വാതിലുകൾക്കു പിറകിൽ എവിടെയൊക്കെയോ വീണു കിടന്നുറങ്ങി
ചരിത്രത്തിന്റെയും പൗരോഹിത്യത്തിന്റെയും ചതിക്കുഴിൽ രാജ്യത്തിനിനിയും ഉറക്കമേറെ ബാക്കിയുണ്ട്
ഉറക്കം ബാക്കിയുണ്ട്

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...