Thursday, June 7, 2018

ദേവൻ

ഇന്നലെ കുറെകാലത്തിനു ശേഷമാണ്  ദേവനെ കാണുന്നത് . കൈയ്യിൽ പഴകി അരികു പൊടിഞ്ഞ ഫയലുമായി ബസ്സു കാത്തു നിൽക്കുകയായിരുന്നു.  കാറിൽ അറുപതിൽ മുകളിൽ സ്പീഡിൽ പോയിട്ടും അവൻ കണ്ണിൽ പെടാതെ രക്ഷപ്പെട്ടില്ല. മുന്നോട്ടു എടുത്തു അരികു ചേർത്ത് കാറ് നിർത്തിയപ്പോഴേക്കും അവൻ നടന്നു വന്നു. ദേവനും എന്നെ കണ്ടിരുന്നു. നരച്ച നീണ്ട താടിയും അതിലേറെ നരച്ച ഷർട്ടും  പ്രായത്തിലധികം  വരകൾ വീണ മുഖവും എല്ലാം കൂടി ദേവനെ പഴയ ദേവന്റെ ഒരു സ്മരണ മാത്രമാക്കിയിരുന്നു.

"എവിടേക്കാട നീ ?"
അവന്റെ സ്ഥിരം ചോദ്യത്തിന് മാത്രം യാതൊരു മാറ്റവും വന്നിരുന്നില്ല. അവന്റെ കൂടെ ഹമാം സോപ്പിന്റെ മറക്കാൻ പറ്റാത്ത സുഗന്ധം കൂടി അകത്തേക്ക് വന്നു.

"എടാ ലോകം മുഴുവൻ മാറി എന്നാലും നീ ഹമാം സോപ്പ് വിടില്ല അല്ലെ " എന്റെ ചിരിച്ചു കൊണ്ടുള്ള ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു ഉത്തരം.

"ഇന്നിനി എവിടേക്കും ഇല്ല. നമുക്ക് വീട്ടിലേക്കു പോകാം ..നിന്നെ എത്ര കാലം കഴിഞ്ഞാണ് കാണുന്നത് ..." എന്റെ ആ ഉത്തരത്തിനു നീണ്ട ഒരു മൗനമായിരുന്നു മറുപടി.

രണ്ടു നിമിഷത്തിന്റെ നീണ്ട മൗനത്തിനു ശേഷം ഒരിത്തിരി ഗൗരവത്തോടെ ദേവൻ എന്റെ മുഖത്തോടു നോക്കി പറഞ്ഞു

"ഇല്ലട ...ഞാനിപ്പൊഴാരുടെയും വീട്ടിലേക്കു പോകാറില്ല. പഴയ കൂട്ടുകാരുടെയും അവരുടെ വീട്ടുകാരുടെയും കറുത്ത മുഖങ്ങൾക്കു മുഖം കൊടുക്കാറില്ല. നീ കാറ് വല്ല ഹോട്ടലിലേക്കും വീട് . നന്നായി വിശക്കുന്നു. ഇന്നലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ല"

എന്റെ ഉള്ളൊന്നു ഞെട്ടി . പിന്നെ ഒന്നും മിണ്ടാതെ അടുത്തുള്ള ഉടുപ്പി റെസ്റ്റോറെന്റിലേക്കു കാറ്  തിരിച്ചു.

"എടാ നീ ഒന്ന് മിനുങ്ങീട്ടുണ്ട് . കാറൊക്കെ നിന്റെയാണോ ?" എന്റെ ഉത്തരത്തിനു കാത്തു നിൽക്കാതെ ദേവൻ തുടർന്നു "കാശൊക്കെയായി അല്ലെ?...നന്നായി..നിന്നെകുറിച്ചെനിക്കെന്നും പേടിയായിരുന്നു ...നന്നായി "

പിന്നെയൊരു നീണ്ട നിശ്ശബ്ദതയായിരുന്നു.

കാർ ഉടുപ്പി  റെസ്റ്റോറന്റിലേക്കു തിരിഞ്ഞപ്പോഴും, ഇറങ്ങിയപ്പോഴും അകത്തേക്ക് നടന്നപ്പോഴും രണ്ടുപേരും നിശ്ശബ്ദരായിരുന്നു. എന്തെക്കെയോ പറയണമെന്നുണ്ട് .
ചോദിക്കണമെന്നും  എവിടെ തുടങ്ങും എന്ത് പറയുമെന്നറിയാതെ രണ്ടുപേരും നിശബ്ദരായിപ്പോയി

"എടാ എനിക്കൊരു മസാല ദോശയും, ഇഡ്ലിവടയും ഒരു മൂന്ന് കാപ്പിയും പറയ് " മൂലയിലൊരു മേശക്കരികിലിരുന്നുകൊണ്ടു ദേവൻ പറഞ്ഞു.

റെസ്റ്റോറന്റിൽ തിരക്ക് കുറവായിരുന്നു. അവൻ പറയാതെ തന്നെ, അവനെന്നും ഇഷ്ടമുള്ള മുളക് ബജിയും രണ്ടെണ്ണം വാങ്ങി . അത്  കണ്ടപ്പോൾ അവന്റെ മുഖമൊന്നു തെളിഞ്ഞു "ഹ! നീ ഇതൊന്നും മറന്നില്ല അല്ലെ. വയറിനു പറ്റില്ല . പട്ടിണി കിടന്നു വയാറാകേ  അൾസർ ആണെന്നാണ് ഡോക്ടർമാർ പറയുന്നത് " അവന്റെ വാക്കുകൾ നെഞ്ചിൽ തറച്ചു കയറുന്പോഴും  അവൻ ചിരിക്കുകയായിരുന്നു.

"നീ എന്താണിപ്പോ ചെയ്യുന്നത് " ഒരിത്തിരി അസ്വസ്ഥതയോടെ ചോദിച്ചു

"അത് തന്നെ ...പണ്ട് നമ്മളൊക്കെ സ്വപ്നം കണ്ട ലോകം. മനുഷ്യനായി ജീവിക്കുന്നു. മനുഷ്യരോടൊപ്പം ജീവിക്കുന്നു" ചിരിവിടാതെ ദേവൻ മെല്ലെ മെല്ലെ ദോശ പൊട്ടിച്ചു കഴിക്കാൻ തുടങ്ങി.

"വയറിനു പറ്റില്ല ...എന്നാലും ഒരു കൈ നോക്കാം"

"എവിടെയാണിപ്പോ?"

"മധ്യപ്രദേശിൽ ..അത് വീട് ...നിനക്കൊരു രസം കേൾക്കണോ . ഞാൻ നമ്രതയെ കുറെ കാലങ്ങൾക്കു ശേഷം കണ്ടു "

ദേവന്റെയും നമ്രതയുടെയും കടുത്ത പ്രേമം അക്കാലത്തു ഞങ്ങൾക്കിടയിൽ വലിയ സംഭവമായിരുന്നു.

"അത് ശരി . പണ്ടത്തെ പ്രേമം ഇപ്പോഴും ഉണ്ടല്ലേ?" ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു

"തമാശയതല്ല. എന്നെ അറസ്റ്റുചെയ്തു കോടതിയിലെത്തിയപ്പോൾ, ഡിസ്ട്രിക്ട്  കളക്ടറായി  എനിക്കെതിരെ കേസ് വാദിക്കാൻ സർക്കാരിന് വേണ്ടി അവളുണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ അവളൊന്ന് ഞെട്ടി . പഴയ പ്രേമത്തിന്റെ പ്രേതം പെട്ടന്ന് മുന്നിൽ വന്നപ്പോഴുണ്ടായ വേദനയോ പരിഭ്രമമോ എന്താണെന്നറിയില്ല, അവളൊന്നും വാദിക്കാതെ കോടതിയിൽ നിന്നും ഇറങ്ങിപ്പോയി . അവളുടെ ഔദാര്യമായിരിക്കണം എന്നെ മാത്രം കേസിൽ നിന്നും വെറുതെ വിട്ടു. രണ്ടു മൂന്ന് തവണ ഒന്നവളെ കാണാൻ ശ്രമിച്ചു . അപ്പോയ്ന്റ്മെന്റ് കിട്ടിയില്ല ...."

ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു പിന്നെ.

"എന്ത് കേസ്സായിരുന്നു ?" ആകാംഷയടക്കാനാകാതെ ഞാൻ ചോദിച്ചു

"മൈനിങ്ങ് ഡിസ്‌പ്ലേസ്‌മെന്റ് പ്രൊട്ടസ്റ്റ് " മുഖമുയർത്താതെ ഇഡ്‌ലിയിലേക്കു ഫോർക്  ഇറക്കികൊണ്ടു ദേവൻ മെല്ലെ പറഞ്ഞു

"ദേവാ എന്റെ വീട്ടിൽ ഇന്ന് നിന്നിട്ടു പോകാം ..."

"ഇല്ല. എന്റെ വീട്ടുകാർ എന്നെ വീട്ടിൽ കേറ്ററില്ല  ...പിന്നെന്തിനാടാ നീ " ഒരു ദയനീയമായ ചിരിയാണോ വേദനയാണോ അവന്റെ മുഖത്ത് മിന്നി മറഞ്ഞു

"നിന്റെ കൈയ്യിൽ കാശ് വല്ലതുമുണ്ടെങ്കിൽ താ...ഞാനിവിടെ എന്റെ കൂട്ടുകാരന്റെ മോൾടെ  മെഡിക്കൽ റിപ്പോർട്ട് നിംഹാൻസിൽ കാണിക്കാൻ വന്നതാ . പക്ഷപാതം പിടിച്ചു കിടപ്പാണ് . അവനെയും ഭാര്യയേയും  നക്സലേറ്റ് ആണെന്ന് പറഞ്ഞു കഴിഞ്ഞ കൊല്ലം വെടിവച്ചു കൊന്നു. പാവം ആരുമില്ല "

പോക്കറ്റിൽ കൈയിട്ടു നോക്കി . പത്തു രണ്ടായിരം രൂപയുണ്ടാകും
"നമുക്ക് എ.ടി.എം. ൽ പോയെടുക്കാം "

"വേണ്ട.. നിന്റെ കൈയിലുള്ളത് തന്നാൽ മതി " ഉടുത്ത മുണ്ടുകൊണ്ടു മുഖം തുടച്ചുകൊണ്ടു അവന്റെ കനത്ത ശബ്ദത്തിൽ പറഞ്ഞപ്പോൾ മറുത്തു പറയാൻ കഴിഞ്ഞില്ല

 "നിംഹാൻസിൽ ഞാൻ വിടാം "

"ഇല്ല വേണ്ട ഇവിടെനിന്നും ഡയറക്റ്റ് ബസ്സുണ്ട് . ഇരുപതു രൂപയ്ക്കു വേണ്ടി അഞ്ഞുറു രൂപയുടെ പെട്രോൾ കത്തിക്കണ്ട...നമുക്ക് കാണാം. എന്നെങ്കിലും എവിടെ വച്ചെങ്കിലും ...."
ബിഎംടിസിയുടെ പഴയ നീല ബസ്സിൽ ആൾക്കൂട്ടത്തോടൊപ്പം ദേവൻ ട്രാഫിക്കിൽ മറഞ്ഞു .

എവിടെയാണ് തെറ്റ് പറ്റിയത് . അല്ലെങ്കിൽ അവനാണോ അതോ എനിക്കോ ..ആർക്കാണ് തെറ്റ് പറ്റിയത്?. കണ്ണിൽ പിടിച്ചു വെക്കാനാകാതെ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു  എസി  കാറിന്റെ ഗ്ലാസ്സിനപ്പുറത്തെ ലോകം മെല്ലെ മെല്ലെ മങ്ങി മറഞ്ഞു. അതിനപ്പുറത്തെ ലോകത്തു ദേവൻ ഒരധികപ്പറ്റാണ് . ദേവന് ഈ ലോകവും

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...